സമൂഹമാധ്യമ ഉള്ളടക്കം സംബന്ധിച്ച പരാതി; 72 മണിക്കൂറിൽ നടപടി വേണം
ന്യൂഡൽഹി : സമൂഹമാധ്യമങ്ങൾക്കുമേൽ നിയന്ത്രണം വരുത്താൻ കേന്ദ്ര ഐടി ചട്ടഭേദഗതി പ്രാബല്യത്തിൽ വന്നു. അപകീർത്തി, അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം സംബന്ധിച്ച് പരാതി ലഭിച്ചാൽ സമൂഹമാധ്യമങ്ങൾ 72 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണം. കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ തുടങ്ങിയവയും ഈ പരിധിയിൽ വരും.
ബാക്കി പരാതികൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അതു സ്വീകരിച്ചതായി പരാതിക്കാരെ അറിയിക്കണം. ഉള്ളടക്കവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസർമാരെടുക്കുന്ന തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ കേന്ദ്രസർക്കാർ രൂപീകരികരിക്കുന്ന പരാതിപരിഹാര അപ‍്‍ലറ്റ് കമ്മിറ്റികളെ സമീപിക്കാം. ഓരോ കമ്മിറ്റിയിലും 2 അംഗങ്ങൾ സർക്കാരിനു പുറത്തുനിന്നുള്ളവരായിരിക്കും. 3 മാസത്തിനുള്ളിൽ ഇവ നിലവിൽ വരും.