ലാഹോര്‍: വ്യാജ മതനിന്ദ ആരോപണത്തിന്റെ മറവില്‍ പാക്കിസ്ഥാനിലെ തടവിൽ കഴിഞ്ഞിരുന്ന ഹാരൂൺ ഷെഹ്‌സാദ് എന്ന നാല്പത്തിയൊന്‍പതുകാരന് മോചനം. ക്രൈസ്തവ വിശ്വാസിയായ ഇദ്ദേഹത്തെ 2023 ജൂണിലാണ് മതനിന്ദ ആരോപിച്ച് തടവിലാക്കിയത്.
പൗലോസ് കോരിന്ത്യാ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഹാരൂൺ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പാക്കിസ്ഥാനിലെ, സർഗോധയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസിയായ ഒരാള്‍ രംഗത്ത് വന്നത്. ഇയാള്‍ മതനിന്ദ ആരോപിച്ചതോടെ ക്രൈസ്തവ വിശ്വാസിയായ ഹാരൂൺ അറസ്റ്റിലായി. നവംബർ 8 ന് സർഗോധ ജില്ലാ കോടതിയാണ് നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ നിരപരാധിത്വം മനസിലാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിചാരണയുടെ തുടക്കം മുതൽ കാര്യത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരുവാനും ഹാരൂണിനെ സ്വതന്ത്രനാക്കുവാനും “ദി വോയ്‌സ്” എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഠിനയത്നം നടത്തിയിരിന്നു. മോചന വാര്‍ത്ത അഭിഭാഷകയായ അനീക മരിയ ആന്റണി സ്ഥിരീകരിച്ചു.

Comments are closed.