Ultimate magazine theme for WordPress.

മലേഷ്യയിൽ വിശ്വാസ സമ്മേളനത്തിൽ പങ്കെടുത്ത ചൈനീസ് ക്രൈസ്തവർക്ക് ജയിൽ ശിക്ഷ

ഷാൻസി: നിയമപരമായി നേടിയ പാസ്പോർട്ടും, വിസയും ഉപയോഗിച്ച് മലേഷ്യ സന്ദർശിച്ച അഞ്ചു ക്രൈസ്തവർക്ക് ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഫെൻയാങിൽ സ്ഥിതിചെയ്യുന്ന കോടതി ജയിൽ ശിക്ഷ വിധിച്ചു. സുൻചെങ് റിഫോമ്ഡ് ചർച്ച് എന്ന കൂട്ടായ്മയിലെ അംഗങ്ങളായ ഇവർക്ക് ആറു മുതൽ എട്ട് മാസം വരെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ചൈന എയിഡിനെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ൽ മലേഷ്യയിലെ ക്വാലാലംപൂരിൽ ഗോസ്പെൽ ആൻഡ് കൾച്ചർ കോൺഫറൻസ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അഞ്ചു പേരുടെ സംഘം ചൈനയിൽ നിന്നും പുറപ്പെട്ടത്.

അനധികൃതമായി അതിർത്തി കടന്നു എന്ന കുറ്റമാണ് കോടതി ശിക്ഷ നൽകാൻ കാരണമായി വിധി പ്രസ്താവനയിൽ പറഞ്ഞിരിണത്. കഴിഞ്ഞവർഷം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരെയും വിചാരണയ്ക്കായി തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെയും, അഭിഭാഷകരുടെയും സാന്നിധ്യത്തിൽ ഡിസംബർ 28നാണ് വിചാരണ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇവരുടെ സഭയിലെ പാസ്റ്ററെയും, സഹായിയെയും ഇതേ കുറ്റം ആരോപിച്ച് നവംബർ 21നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വിചാരണ കാത്ത് കഴിയുകയാണ്. സ്റ്റീഫൻ തോങ് എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായ വചനപ്രഘോഷകനാണ് ഗോസ്പൽ ആൻഡ് കൾച്ചർ കോൺഫറൻസ് മലേഷ്യയിൽ സംഘടിപ്പിച്ചിരുന്നത്.

അദ്ദേഹത്തിന്റെ വിമർശനങ്ങളെ ഭയപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, സ്റ്റീഫൻ തോങിന്റെ പ്രസംഗങ്ങൾ ഇൻറർനെറ്റിൽ നിന്നും നീക്കം ചെയ്യാന്‍ നടപടിയെടുത്തിരിന്നു. ആവശ്യമായ യാത്ര രേഖകളുമായി മലേഷ്യയിലേക്ക് പോയി തിരികെ വന്ന ക്രൈസ്തവർക്ക് നേരെ കെട്ടിച്ചമച്ച കുറ്റമാണ് ഇതെന്ന് ക്രൈസ്തവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വിധിക്കെതിരെ ക്രൈസ്തവർ അപ്പീൽ പോകുമോ എന്ന കാര്യം വ്യക്തമല്ല. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സ്ഥാനമേറ്റതിനു ശേഷം വിവിധ മതങ്ങൾ സർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലായി മാറിയിരിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ഷാൻസി പ്രവിശ്യയിലെ കോടതി വിധി വന്നതിന് ശേഷം പ്രതികരിച്ചു.

Leave A Reply

Your email address will not be published.