ഡൽഹി : യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവർ അതീവ ഗൗരവത്തോടെയാണ് ആചരിക്കുന്നത്. പല രാജ്യങ്ങളിലും പലവിധത്തിലുള്ള പാരമ്പര്യങ്ങളാണ് ഈ ദിവസവുമായി ബന്ധപ്പെട്ടുള്ളത്; മാംസാഹാരം പൂർണ്ണമായും ഒഴിവാക്കി കഞ്ഞിയും പയറും കഴിക്കുന്ന കേരളത്തിലെ രീതി മുതൽ മുകളിൽ കുരിശിന്റെ അടയാളമുള്ള ‘ഹോട്ട് ക്രോസ് ബൺസ്’ കഴിക്കുന്ന പാശ്ചാത്യ രീതികൾ വരെ ഇതിൽ ഉൾപ്പെടുന്നു.
വിലാപത്തിന്റെ സൂചനയായി കറുത്ത വസ്ത്രം ധരിക്കുന്നതും പള്ളികളിലെ മണികൾ മുഴക്കാതെ നിശബ്ദത പാലിക്കുന്നതും ഈ ദിനത്തിന്റെ പ്രത്യേകതയാണ്. പ്രാർത്ഥനകൾക്കും ഉപവാസത്തിനും പുറമെ യേശുവിന്റെ അന്ത്യനിമിഷങ്ങൾ പുനരാവിഷ്കരിക്കുന്ന ‘പീഡാനുഭവ നാടകങ്ങളും’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ സംഘടിപ്പിക്കാറുണ്ട്. ഗെത്സെമന മുതൽ ഗാഗുൽത്താ വരെയുള്ള 14 സംഭവങ്ങൾ അനുസ്മരിച്ചുകൊണ്ടുള്ള ‘കുരിശിന്റെ വഴി’ പ്രാർത്ഥനയും കുരിശുചുംബനവുമാണ് പള്ളികളിലെ പ്രധാന ചടങ്ങുകൾ.

Comments are closed.