മനില: തെക്കൻ ഫിലിപ്പീൻസിൽ മരാവിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 4 വിശ്വാസികള്‍ കൊല്ലപ്പെട്ടു. മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ ഇന്നലെ ഞായറാഴ്‌ച വിശുദ്ധ കുർബാന മധ്യേയാണ് ക്രൂരമായ നരഹത്യ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിറിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളിലും തലസ്ഥാനമായ മനിലയുടെ പരിസരത്തും പോലീസും സൈന്യവും സുരക്ഷ ശക്തമാക്കി.
2017ൽ അഞ്ച് മാസത്തോളം ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യത്തിന്റെ തെക്കൻ നഗരമായ മരാവിയിലെ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിലാണ് ആക്രമണം നടന്നത്. തങ്ങളുടെ അംഗങ്ങളാണ് ബോംബ് ആക്രമണം നടത്തിയതെന്ന് തെക്കൻ മേഖലയിൽ സ്വാധീനം ചെലുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ടെലിഗ്രാം സന്ദേശത്തിലൂടെ വെളിപ്പെടുത്തി. ദൗള ഇസ്‌ലാമിയ മാവുട്ടെ എന്ന തീവ്ര ഇസ്ലാമിക ഗ്രൂപ്പിലെ അംഗങ്ങളുമായി ഫിലിപ്പീനി സേന ഏറ്റുമുട്ടിയിരിന്നു. ലോകത്തെ ഏറ്റവും അധികം ക്രൈസ്തവര്‍ അധിവസിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അക്രമത്തെ അപലപിച്ചു.

Comments are closed.