വത്തിക്കാൻ : മാർപ്പാപ്പയുടെ പ്രത്യേക അനുമതിയില്ലാതെ ജൂലൈ 1ന് നാല് പുതിയ ബിഷപ്പുമാരെ വാഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത് ഗ്രൂപ്പിന് ലിയോ പതിനാലാമൻ മാർപ്പാപ്പ അന്തിമ മുന്നറിയിപ്പ് നൽകി. ഈ നീക്കം കത്തോലിക്കാ സഭയിൽ വലിയ ഭിന്നതയ്ക്ക് കാരണമാകുമെന്നും ബിഷപ്പ് വാഴ്ചയിൽ പങ്കാളികളാകുന്നവർ സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും വത്തിക്കാൻ വ്യക്തമാക്കി. കാസ്റ്റൽ ഗാന്ദോൾഫോയിൽ വെച്ചാണ് മാർപ്പാപ്പ ഈ കടുത്ത നിലപാട് അറിയിച്ചത്.
എന്നാൽ, പരമ്പരാഗത കത്തോലിക്കാ വിശ്വാസവും ലാറ്റിൻ കുർബാനയും സംരക്ഷിക്കാനായി തങ്ങൾ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ കൂട്ടായ്മയായ എസ്.എസ്.പി.എക്‌സിന്റെ നിലപാട്. തങ്ങളുടെ തത്ത്വങ്ങൾ ഉപേക്ഷിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന് പ്രഖ്യാപിച്ച ഇവർ, മൈക്കൽ ഗോൾഡേഡ്, പാസ്‌കൽ ഷ്രൈബർ, മിഷേൽ പോയിൻസിനെറ്റ് ഡി സിവ്രി, മാർക്ക് ഹനാപ്പിയർ എന്നീ നാല് വൈദികരെയാണ് ജൂലൈ ഒന്നിന് ബിഷപ്പുമാരായി വാഴിക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെയും ഒരേ ലിംഗത്തിലുള്ള ദമ്പതികൾക്ക് ആശീർവാദം നൽകാനുള്ള വത്തിക്കാന്റെ സമീപകാല തീരുമാനത്തെയും ഇവർ കടുത്ത തെറ്റായി ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയിൽ 1988ൽ വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിച്ചതിനെ തുടർന്ന് ഈ ഗ്രൂപ്പിന്റെ സ്ഥാപകനായ ആർച്ച് ബിഷപ്പ് മാർസെൽ ലെഫെബ്രെയെ വത്തിക്കാൻ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. 2009ൽ ഈ ശിക്ഷാ നടപടികൾ പിൻവലിച്ചെങ്കിലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത ഇപ്പോൾ വീണ്ടും രൂക്ഷമായിരിക്കുകയാണ്.

Comments are closed.