ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനക്കെതിരെ കേസെടുത്ത് ബംഗ്ലാദേശ് പൊലീസ്. കൊലപാതകമടക്കം 155 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെലാപാതക ശ്രമം, വംശഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയും നിരവധി കേസുകളെടുത്തിട്ടുണ്ട്.
സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ആഗസ്റ്റ് നാലിന് ദിനാജ്പൂരിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷെയ്ഖ് ഹസീന ഉൾപ്പെടെ 59 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെയെത്തിക്കുകയും പൊതുമധ്യത്തിൽ വെച്ച് വിചാരണ നടത്തുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. മുൻ പ്രധാനമന്ത്രിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്ററർ ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം അവരെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
