*കൂരകൾ തകർക്കാൻ അധികൃതർ, തെരുവിലാകാൻ പാവങ്ങൾ; പാക്കിസ്ഥാനിൽ ക്രിസ്ത്യൻ കോളനി ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം*
പാക്കിസ്ഥാൻ : പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ ഒഴിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. കുറഞ്ഞ വരുമാനമുള്ളവർ താമസിക്കുന്ന കോളനികൾ തകർക്കുന്നത് വലിയൊരു മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷനും വിവിധ സിവിൽ സൊസൈറ്റി സംഘടനകളും മുന്നറിയിപ്പ് നൽകി. നിർബന്ധിതമായി ആളുകളെ കുടിയൊഴിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഈ നീക്കത്തിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും ഇസ്ലാമാബാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു.
പ്രധാനമായും 25 വർഷത്തോളമായി ക്രൈസ്തവ വിശ്വാസികൾ താമസിക്കുന്ന അല്ലാമ ഇക്ബാൽ കോളനി ഉൾപ്പെടെയുള്ളവയാണ് ഇപ്പോൾ തകർക്കപ്പെടാൻ പോകുന്നത്. തൊഴിലാളിവർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഇത്തരം മേഖലകളിൽ വരും ദിവസങ്ങളിൽ പൊളിക്കൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഈ നീക്കം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുമെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെരുവിലാകുമെന്നും ഔറത്ത് മാർച്ച് ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

Comments are closed.