ലുവാണ്ട : അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ ഇടവക ഓഫീസിനുള്ളിൽ വെച്ച് കത്തോലിക്കാ വൈദികന് നേരെ അക്രമി കത്തിയാക്രമണം നടത്തി. ലുവാണ്ട അതിരൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മോറോ ബെന്റോ ഇടവകയിലെ വൈദികനും ക്ലരീഷ്യൻസ് സന്യാസ സമൂഹാംഗവുമായ ഫാ. ഇനാസിയോ കഹാംബയാണ് വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഫെബ്രുവരി 28-ന് രാവിലെ കുർബാനയ്ക്ക് ശേഷമായിരുന്നു സംഭവം.
രാവിലെ 7:30-ഓടെ ഇടവകയുടെ പാസ്റ്ററൽ സെന്ററിലെത്തിയ 27 വയസ്സുകാരനായ ആൽസിഡെസ് പിലുക എന്നയാളാണ് ആക്രമണം നടത്തിയത്. മുഖം മറച്ച നിലയിൽ ഓഫീസിലേക്ക് പ്രവേശിച്ച ഇയാളോട് തൊപ്പി മാറ്റാൻ വൈദികൻ ആവശ്യപ്പെട്ടതോടെ അക്രമി കത്തിയെടുത്ത് നിന്നെ കൊല്ലും എന്ന് ഭീഷണി മുഴക്കുകയായിരുന്നു. വൈദികന്റെ പെട്ടെന്നുള്ള പ്രതികരണവും സ്ഥലത്തുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അക്രമിയെ പിന്നീട് പോലീസിന് കൈമാറി.

Comments are closed.