സ്കോട്ലന്റ് : തന്റെ ക്രൈസ്തവ വിശ്വാസവും ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാടും വിദ്യാർത്ഥികളോട് വ്യക്തമാക്കിയതിനെത്തുടർന്ന് സ്കോട്ട്ലൻഡിലെ ആർബ്രോത്ത് ഹൈസ്കൂളിൽ നിന്ന് തന്നെ പുറത്താക്കിയതായി അമേരിക്കൻ വംശജയായ അധ്യാപിക സാറാ മോഴ്സ് (66) ആരോപിച്ചു. സംഭവത്തിൽ വിവേചനം ചൂണ്ടിക്കാട്ടി ഇവർ എംപ്ലോയ്മെന്റ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
ഹിറ്റ്ലറുടെ ഉദയത്തെക്കുറിച്ചുള്ള ഹിസ്റ്ററി ക്ലാസിനിടെ, യു.എസിലെ ജീവിതത്തെക്കുറിച്ചും ഗർഭച്ഛിദ്രത്തെക്കുറിച്ചും കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് താൻ ക്രൈസ്തവ വിശ്വാസിയാണെന്നും ഗർഭച്ഛിദ്രത്തിന് എതിരാണെന്നും സാറ മറുപടി നൽകി. എന്നാൽ, വിദ്യാർത്ഥികളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വ്യക്തിപരമായ വിശ്വാസം മാത്രമാണ് വ്യക്തമാക്കിയതെന്നും അവർ പറഞ്ഞു.
ക്ലാസ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ യാതൊരു വിശദീകരണവും നൽകാതെ സ്കൂൾ അധികൃതർ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. പരമ്പരാഗതമായ അല്ലെങ്കിൽ മതപരമായ വീക്ഷണങ്ങൾ പുലർത്തുന്നവരെ നിശബ്ദരാക്കാനുള്ള ഈ ശ്രമം ലജ്ജാകരമാണെന്ന് അധ്യാപികയെ പിന്തുണയ്ക്കുന്ന സംഘടനകൾ പ്രതികരിച്ചു. കേസിൽ വരും ദിവസങ്ങളിൽ കോടതി നടപടികൾ ആരംഭിക്കും.

Comments are closed.