വെനിസ്വേല : വെനിസ്വേലയിലെ കാരക്കാസ് മെട്രോപൊളിറ്റൻ മേഖലയിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ വാലന്റീൻ അഗുവാനയും വിശ്വാസികളും ശക്തമായ ഭൂകമ്പത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരത്തെ ആരാധനയ്ക്കായി പാസ്റ്റർ വീട്ടിൽ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് പ്രദേശം പ്രകമ്പനം കൊള്ളിച്ച ഭൂചലനമുണ്ടായത്.
തന്റെ വീടിന്റെ മേൽക്കൂരയിലൂടെ ആരോ നടന്നുപോകുന്നതുപോലെയുള്ള ശബ്ദം കേട്ട ശേഷമാണ് കെട്ടിടം മുഴുവൻ കുലുങ്ങുന്നതായി പാസ്റ്റർക്ക് മനസ്സിലായത്. ഭൂചലനം അവസാനിച്ചയുടൻ അദ്ദേഹം തന്റെ സഭാംഗങ്ങളുമായി ഗ്രൂപ്പ് ചാറ്റിലൂടെ ബന്ധപ്പെടുകയും എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
തുടർന്നുണ്ടായേക്കാവുന്ന കൊള്ളയടിക്കലുകൾ തടയാൻ വിശ്വാസികൾ വീടുകളിൽ തന്നെ തുടരാൻ ആഗ്രഹിച്ചതിനാൽ അന്ന് രാത്രിയിലെ ആരാധന മാറ്റിവെക്കാൻ സഭ തീരുമാനിച്ചു. ഭൂകമ്പത്തിന്റെ ഭീതിയിലാണെങ്കിലും സഭാംഗങ്ങൾ സുരക്ഷിതരായിരിക്കുന്നതിൽ ദൈവത്തിന് നന്ദി പറയുന്നതായി പാസ്റ്റർ അഗുവാന വ്യക്തമാക്കി.

Comments are closed.