യുകെ : ജോലിസ്ഥലത്ത് ബൈബിൾ വായിക്കുന്നതിൽ നിന്ന് ബോസ് തന്നെ വിലക്കിയെന്നും ഇത് മതപരമായ വിവേചനമാണെന്നും കാണിച്ച് ജീവനക്കാരൻ നൽകിയ പരാതി യുകെയിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ തള്ളി. വൈകോംബ് ബാഡ്മിന്റൺ സെന്ററിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന എറിക് മക്എലെവി എന്ന വ്യക്തിയാണ് പരാതി നൽകിയത്.
സഭയിലെ വികാരിയാകാൻ വേണ്ടി തിയോളജി പഠിച്ചുകൊണ്ടിരുന്ന എറിക്, ജോലി സമയം വിരസതയില്ലാതെ കടന്നുപോകാനാണ് ബൈബിൾ വായിച്ചിരുന്നതെന്ന് വ്യക്തമാക്കി. കൂടാതെ ഞായറാഴ്ചകളിൽ തനിക്ക് ജോലി ഷെഡ്യൂൾ ചെയ്തത് വഴി മാനസികമായ പീഡനമാണ് നേരിട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ, ജോലി സമയത്ത് ജീവനക്കാർ പുസ്തകം വായിക്കുന്നതോ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതോ ക്ലബ്ബിന്റെ പൊതുനയത്തിന് വിരുദ്ധമാണെന്ന് എറിക്കിന്റെ ബോസ് അലിസ്റ്റയർ ജോൺസ് ട്രിബ്യൂണലിനെ അറിയിച്ചു. ഈ വാദം അംഗീകരിച്ച വാറ്റ്ഫോർഡ് എംപ്ലോയ്മെന്റ് ട്രിബ്യൂണൽ കേസ് തള്ളിക്കളയുകയായിരുന്നു.

Comments are closed.