ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം തെക്കൻ ലെബനനെ യുദ്ധക്കളമാക്കുമ്പോഴും, വേദനയുടെ നടുവിൽ പ്രത്യാശയോടെ ഈസ്റ്റർ കൊണ്ടാടി ലെബനീസ് ക്രൈസ്തവർ. വ്യോമാക്രമണങ്ങളും വെടിവെയ്പ്പും നിത്യസംഭവമായതോടെ സ്വന്തം ഗ്രാമങ്ങളിൽ നിന്നും പള്ളികളിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് ആളുകളാണ് വീടുകളിൽ നിന്ന് അകലെ ഇത്തവണ ഈസ്റ്റർ ആഘോഷിച്ചത്.
സ്വന്തം ഗ്രാമങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകേണ്ടിരുന്ന പുരോഹിതർക്ക് ഇത്തവണ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ താൽക്കാലിക ഇടങ്ങളിലാണ് ശുശ്രൂഷകൾ നടത്തേണ്ടി വന്നത്. “തങ്ങളുടെ നാടിനെയും വീടിനെയും കുറിച്ച് ഓർമ്മിപ്പിക്കാൻ വിശ്വാസികൾക്ക് മുന്നിൽ ഗ്രാമങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടി വന്നു,” എന്ന് ഫാദർ മറൂൺ ഗഫാരി വികാരാധീനനായി വെളിപ്പെടുത്തി.

Comments are closed.