ഓസ്റ്റിൻ : പൊതുഗതാഗത ബസിനുള്ളിൽ ബൈബിളിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന രണ്ട് യാത്രക്കാരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 52-കാരൻ പിടിയിലായി. ടെക്സസ് സ്വദേശിയായ റൊജീരിയോ മാർട്ടിനസ് ജൂനിയർ എന്നയാളെയാണ് ഓസ്റ്റിൻ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 13-ന് ഉച്ചയ്ക്ക് 1.30-ഓടെ സൗത്ത് ലാമർ ബൊളിവാർഡിന് സമീപമാണ് സംഭവം നടന്നത്.
ബസിൽ ഒരുമിച്ച് കയറിയ യാത്രക്കാർ ബൈബിളിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് പ്രകോപിതനായ മാർട്ടിനസ് കയ്യിലുണ്ടായിരുന്ന വലിയ അടുക്കളക്കത്തി ഉപയോഗിച്ച് ഒരാളുടെ പുറത്ത് കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു യാത്രക്കാരനെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രക്തം പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ രണ്ട് യാത്രക്കാരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെങ്കിലും നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Comments are closed.