*
ജപ്പാൻ : ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം ജപ്പാനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സമാധാനവാദപരമായ ഭരണഘടന പിന്തുടരുന്ന ജപ്പാന്, തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയെ ഒരു യുദ്ധസാഹചര്യത്തിൽ എത്രത്തോളം പിന്തുണയ്ക്കാൻ കഴിയുമെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. പ്രധാനമന്ത്രി സനേ തകൈച്ചിക്ക് മുന്നിലുള്ള നിയമപരമായ ഓപ്ഷനുകൾ വളരെ പരിമിതമാണ്. മുൻകാലങ്ങളിലെ കീഴ്വഴക്കങ്ങൾ കൂടി പരിഗണിച്ചേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജപ്പാന് സാധിക്കൂ.
ജപ്പാൻ സ്വയം പ്രതിരോധ സേനയ്ക്ക് ഒരു ‘പോലീസിംഗ് റോൾ’മാത്രമാണ് നിലവിൽ ഇത്തരം സാഹചര്യങ്ങളിൽ ഏറ്റെടുക്കാൻ സാധിക്കുക. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സ്വന്തം കപ്പലുകളെ സംരക്ഷിക്കാൻ സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ജാപ്പനീസ് നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ ഇത് നേരിട്ടുള്ള ഒരു സൈനിക ഇടപെടലായി മാറാൻ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം മുറുകുന്ന വേളയിൽ ജപ്പാന്റെ ഈ പരിമിതമായ സൈനിക നയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Comments are closed.