വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി; പ്രണയം നടിച്ച് 16 ലക്ഷം തട്ടിയ സുവിശേഷകൻ കുടുങ്ങിയത് സിനിമാറ്റിക്കായി!
പന്തളം: വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രണയവലയിൽ വീഴ്ത്തി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സാം ഹാർട്ടർ (37) ആണ് പിടിയിലായത്. യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഒളിവിൽ പോയ പ്രതിയെ തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.
യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ച പ്രതി, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് 16 ലക്ഷം രൂപയോളം യുവതിയിൽ നിന്നും ഇയാൾ കൈക്കലാക്കി. എന്നാൽ പണം ലഭിച്ചതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും യുവതിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിഞ്ഞത്. ഇയാളുടെ പേരിൽ പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളിലും സമാനമായ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് കണ്ടെത്തി.
പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. സാം ഹാർട്ടറെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Comments are closed.