കുവൈറ്റ് : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈറ്റ് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. കുവൈറ്റിലെ മുബാറക് അൽ കബീർ തുറമുഖത്തുനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ആക്രമണത്തെത്തുടർന്ന് ടാങ്കറിൽ നിന്ന് വൻതോതിൽ എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി.
കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരങ്ങൾ. കപ്പലിന്റെ ഇടത് ഭാഗത്ത് വലിയ സ്ഫോടനമുണ്ടാകുകയും പിന്നാലെ ഒരു ചെറിയ ബോട്ട് അതിവേഗത്തിൽ പോകുന്നത് കണ്ടതായും ജീവനക്കാർ മൊഴി നൽകി. അതേസമയം, സംഭവം നടന്നത് തങ്ങളുടെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഈ ആക്രമണം വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

Comments are closed.