റോം : യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ടുള്ള കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് എ.ഡി നാലാം നൂറ്റാണ്ടോളം പഴക്കമുണ്ട്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യാനികൾക്ക് നൽകിയ സ്വാതന്ത്ര്യമാണ് ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് വഴിയൊരുക്കിയത്. പിൽക്കാലത്ത് വിശുദ്ധനാട്ടിലേക്ക് പോകാൻ കഴിയാത്ത വിശ്വാസികൾക്കായി യൂറോപ്പിലെ പള്ളികളിൽ യേശുവിന്റെ പീഡാനുഭവ സ്ഥലങ്ങൾ പുനർനിർമ്മിക്കപ്പെട്ടു. 1342-ൽ പുണ്യസ്ഥലങ്ങളുടെ സംരക്ഷണ ചുമതല ഫ്രാൻസിസ്കൻ സന്യാസിമാർക്ക് ലഭിച്ചതോടെയാണ് ഈ ഭക്തിാനുഷ്ഠാനം ആഗോളതലത്തിൽ ജനകീയമായത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച സ്റ്റേഷനുകൾ എന്ന സങ്കല്പം 1731-ൽ ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് 14 എണ്ണമായി പരിമിതപ്പെടുത്തിയത്. നോമ്പുകാലത്തെ വെള്ളിയാഴ്ചകളിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ യേശുവിന്റെ ഗാഗുൽത്താ യാത്രയെ അനുസ്മരിച്ചുകൊണ്ട് ഇന്നും കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കുചേരുന്നു.

Comments are closed.