ഇംഗ്ലണ്ട് : ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിൽ പള്ളിയുടെ അറ്റകുറ്റപ്പണികളെത്തുടർന്ന് കുർബാനയും പ്രാർത്ഥനയും ഗ്രാമത്തിലെ പബ്ബിലേക്ക് മാറ്റി. ചൈലി ഗ്രാമത്തിലെ ‘ദ ഫൈവ് ബെൽസ്’ പബ്ബിലാണ് അൻപതിലധികം വിശ്വാസികൾ ഒത്തുചേർന്ന് ഞായറാഴ്ച കുർബാന അർപ്പിച്ചത്. പള്ളിയിലെ ക്വയർ സംഘത്തിന്റെയും ഓർഗനിസ്റ്റിന്റെയും അകമ്പടിയോടെ നടന്ന ശുശ്രൂഷയ്ക്ക് മുൻപ് പബ്ബ് നടത്തിപ്പുകാരനായിരുന്ന റവറന്റ് പോൾ മുണ്ടി നേതൃത്വം നൽകി. പള്ളിക്ക് പുതിയ തറ നിർമ്മിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് താൽക്കാലികമായി പബ്ബിനെ പ്രാർത്ഥനാ കേന്ദ്രമാക്കിയത്.
ആചാരപരമായ ശുശ്രൂഷകൾക്ക് ശേഷം നടന്ന പ്രത്യേക വിരുന്നാണ് ഈ ഒത്തുചേരലിനെ ശ്രദ്ധേയമാക്കിയത്. കുർബാന കഴിഞ്ഞ് പിരിഞ്ഞുപോകാതെ വിശ്വാസികളെല്ലാം പബ്ബിലിരുന്ന് വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം പങ്കിട്ടു. സഭയും പബ്ബും തമ്മിലുള്ള മതിലുകൾ തകർക്കാനും ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദം വളർത്താനുമാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് സഭാനേതൃത്വം വ്യക്തമാക്കി. പള്ളിയിലെ സാധാരണ ആരാധനയേക്കാൾ കൂടുതൽ ആളുകൾ പബ്ബിലെ കുർബാനയിൽ പങ്കെടുത്തത് ഗ്രാമത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Comments are closed.