ന്യൂയോർക്ക് : പ്രമുഖ ടെലിവാഞ്ചലിസ്റ്റ് ആർച്ച് ബിഷപ്പ് ഇ. ബെർണാഡ് ജോർദാൻ നൽകിയ 80 ദശലക്ഷം ഡോളറിന്റെ അപകീർത്തിക്കേസിൽ മറുപടിയുമായി ചിക്കാഗോയിലെ പാസ്റ്റർ ജസ്റ്റിൻ ഡി. എഡ്വേർഡ്‌സ് രംഗത്ത്. തങ്ങൾ തമ്മിൽ പ്രതിഫലം വാങ്ങാതെയുള്ള അടുത്ത വ്യക്തിബന്ധമായിരുന്നു എന്ന ജോർദാന്റെ വാദം എഡ്വേർഡ്‌സ് നിഷേധിച്ചു. താൻ ജോർദാന്റെ കീഴിൽ ഒരു കരാർ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നുവെന്നും ചെയ്ത സേവനങ്ങൾക്ക് കൃത്യമായ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം ക്രിസ്റ്റ്യൻ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തന്റെ ലൈംഗികതയെയും സ്വഭാവത്തെയും ചോദ്യം ചെയ്തുകൊണ്ട് എഡ്വേർഡ്‌സും മറ്റ് ചില സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും വ്യാജ പ്രചരണം നടത്തുന്നു എന്നാണ് മാൻഹട്ടനിലെ സോയി മിനിസ്ട്രി സ്ഥാപകൻ കൂടിയായ ജോർദാൻ ആരോപിക്കുന്നത്. 2025 നവംബറിൽ റെക്കോർഡ് ചെയ്ത ചില ഫോൺ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിയമപോരാട്ടം നടക്കുന്നത്. എഡ്വേർഡ്‌സിന്റെ സാമ്പത്തിക ആവശ്യങ്ങൾ അതിരുകടന്നപ്പോൾ താൻ ബന്ധം അവസാനിപ്പിച്ചതാണെന്നും ഇതിനിടയിൽ എഡ്വേർഡ്‌സിന്റെ കുടുംബത്തിന് നിരവധി സാമ്പത്തിക സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും ജോർദാൻ കോടതിയിൽ ഫയൽ ചെയ്ത രേഖകളിൽ പറയുന്നു.
എന്നാൽ ജോർദാൻ തന്റെ തെറ്റുകൾ മറയ്ക്കാൻ വാക്കുകൾ കൊണ്ട് കളിക്കുകയാണെന്ന് എഡ്വേർഡ്‌സ് ആരോപിച്ചു. ലൈംഗികാരോപണങ്ങളും വ്യക്തിഹത്യയും സംബന്ധിച്ച തർക്കം മുറുകുന്ന സാഹചര്യത്തിൽ കേസ് ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമേരിക്കയിലെ പ്രമുഖ ആത്മീയ നേതാക്കൾ ഉൾപ്പെട്ട ഈ വിവാദം ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കോടതിയുടെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് ഇരുപക്ഷവും.

Comments are closed.