വത്തിക്കാൻ : ആണവായുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ലോകരാജ്യങ്ങളോട് വത്തിക്കാൻ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ സമ്മേളനത്തിലാണ് വത്തിക്കാൻ ഈ ശക്തമായ നിലപാട് വ്യക്തമാക്കിയത്. സൈനിക ശക്തിയിലൂടെ മാത്രം സമാധാനം നിലനിർത്താമെന്ന ചിന്താഗതി ലോകത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് വത്തിക്കാൻ പ്രതിനിധി മോൺസിഞ്ഞോർ ഡാനിയേൽ പാക്കോ ഓർമ്മിപ്പിച്ചു.
അമേരിക്കയും റഷ്യയും തമ്മിലുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ കരാർ ഈ ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് വത്തിക്കാന്റെ ഇടപെടൽ. കരാർ പുതുക്കിയില്ലെങ്കിൽ ആഗോളതലത്തിൽ വലിയ സുരക്ഷാ അനിശ്ചിതത്വം ഉണ്ടാകുമെന്ന് മോൺസിഞ്ഞോർ മുന്നറിയിപ്പ് നൽകി. ആയുധശേഖരം വർധിപ്പിക്കുന്നത് മനുഷ്യരാശിയുടെയും വരുംതലമുറയുടെയും നിലനിൽപ്പിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ മാസത്തിൽ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ആണവായുധ വ്യാപന നിരോധന ഉടമ്പടിയുടെ അവലോകന സമ്മേളനത്തിന് മുന്നോടിയായി വത്തിക്കാൻ നടത്തിയ ഈ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആണവ വിമുക്ത ലോകമെന്ന ലക്ഷ്യത്തിനായി എല്ലാ രാജ്യങ്ങളും ആയുധശേഖരം കുറയ്ക്കുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെടണമെന്നാണ് വത്തിക്കാന്റെ ആവശ്യം.

Comments are closed.