വാഷിംഗ്‌ടൺ : അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ആത്മീയ അടിത്തറ പ്രമേയമാക്കി ‘സൈറ്റ് ആൻഡ് സൗണ്ട്’ നിർമ്മിക്കുന്ന പുതിയ ചിത്രം “ദി ഗ്രേറ്റ് അവേക്കനിംഗ്” ഏപ്രിൽ 3-ന് തിയേറ്ററുകളിലെത്തും. പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത സുവിശേഷകൻ ജോർജ്ജ് വൈറ്റ്ഫീൽഡും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ ബെഞ്ചമിൻ ഫ്രാങ്ക്ലിനും തമ്മിലുള്ള അസാധാരണമായ സൗഹൃദമാണ് സിനിമയുടെ ഇതിവൃത്തം. ജോൺ പോൾ സ്നീഡ്, ജോനാഥൻ ബ്ലെയർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷ്വാ എൻക് ആണ്.
അമേരിക്കൻ വിപ്ലവത്തിന് മുൻപ് കോളനികളെ ഏകീകരിക്കുന്നതിൽ ആത്മീയ ഉണർവ് വഹിച്ച പങ്കാണ് ചിത്രം ചർച്ച ചെയ്യുന്നത്. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഒരു ഡിസ്റ്റ് ആയിരുന്നിട്ടും സുവിശേഷകനായ വൈറ്റ്ഫീൽഡിന്റെ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്റെ പ്രിന്റിംഗ് പ്രസ്സ് വഴി വലിയ പിന്തുണ നൽകിയിരുന്നു. “വിപ്ലവത്തിന് മുൻപ് ഒരു വെളിപാടുണ്ടായി” എന്ന ടാഗ്‌ലൈനിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മുൻപ് ജനങ്ങൾക്കിടയിൽ ഉണ്ടായ ആത്മീയ മാറ്റത്തെയാണ് അണിയറപ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്.
സ്വാതന്ത്ര്യം എന്ന വാക്കിന്റെ ബൈബിൾ അധിഷ്ഠിത അർത്ഥമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തം ചിന്തുന്നതിന് മുൻപ് തന്നെ മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു രക്തം ചിന്തി ആത്മീയ സ്വാതന്ത്ര്യം നൽകി കഴിഞ്ഞു എന്ന വലിയ സത്യം സിനിമ പങ്കുവെക്കുന്നു. രാജ്യത്തിന്റെ ചരിത്രവും വിശ്വാസവും എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംവിധായകൻ ജോഷ്വാ എൻക് വ്യക്തമാക്കി.

Comments are closed.