ഭോപ്പാൽ: മധ്യപ്രദേശിലെ ക്രിസ്ത്യൻ സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന അമിത ഫീസ് ഈടാക്കൽ ആരോപണങ്ങളും തുടർനടപടികളും മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ അധികാരികൾ നിയമപരമായ അധികാരപരിധി ലംഘിക്കുകയും സ്കൂൾ മാനേജ്മെന്റിൽ നിയമവിരുദ്ധമായി ഇടപെടുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.
ഡിസംബർ 2-ന് പ്രഖ്യാപിക്കുകയും 13-ന് പരസ്യപ്പെടുത്തുകയും ചെയ്ത വിധിയിൽ ജസ്റ്റിസുമാരായ വിവേക് റുസിയ, പ്രദീപ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന അധികൃതർ വളരെ ശത്രുതാപരമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് വിമർശിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഫീസ് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു പ്രൊട്ടസ്റ്റന്റ് ബിഷപ്പ്, ഒരു കത്തോലിക്കാ പുരോഹിതൻ, സഭാ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ 20 പേരെ ജബൽപൂർ ജില്ലയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിന്നീട് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടി.

Comments are closed.