കൊഹിമ: അമേരിക്കൻ സുവിശേഷകനായ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ഇന്ത്യ സന്ദർശനം റദ്ദായതായി കൊഹിമ ബാപ്റ്റിസ്റ്റ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന ക്രിസ്ത്യൻ സമ്മേളനത്തിൽ സംസാരിക്കാൻ അന്തരിച്ച സുവിശേഷകനായ ബില്ലി ഗ്രഹാമിന്റെ മകനായ അദ്ദേഹം നാഗാലാൻഡിലേക്ക് വരാനിരിക്കുകയായിരുന്നു. വിസ നിഷേധിച്ചതിന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക കാരണമൊന്നും പുറത്ത് വിട്ടിട്ടില്ല.
കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടിയെ നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എൻപിസിസി) ശക്തമായി വിമർശിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വിവേചനപരമായ നിലപാടാണ് കാണിച്ചതെന്നും മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെയ്ക്കുകയാണെന്നും എൻപിസിസി പ്രസ്താവനയിൽ ആരോപിച്ചു. ഈ നീക്കം ക്രിസ്ത്യൻ വിശ്വാസത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറഞ്ഞു. 85 ശതമാനത്തിലധികം ക്രിസ്ത്യൻ ജനസംഖ്യയുള്ള നാഗാലാൻഡിലെ ജനങ്ങളെ ഈ തീരുമാനം ആഴത്തിൽ വേദനിപ്പിച്ചുവെന്നും അവർ വിലയിരുത്തി.
വിഷയത്തിൽ “മൌനം പാലിക്കുന്ന” സഖ്യകക്ഷിയായ നാഗ പീപ്പിൾസ് ഫ്രണ്ടിനെ (എൻപിഎഫ്) എൻപിസിസി വിമർശിച്ചു. ഭരണ സഖ്യത്തിന്റെ ഭാഗമായിട്ടും എൻപിഎഫ് ഇടപെടാൻ പരാജയപ്പെട്ടുവെന്നും, അതോടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള അവരുടെ ധാർമ്മിക അവകാശം നഷ്ടപ്പെട്ടുവെന്നും പ്രസ്താവനയിൽ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ബിജെപി എംഎൽഎമാർ രാജിവെക്കണമെന്നും എൻപിസിസി ആവശ്യപ്പെട്ടു.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. വിദേശ മതനേതാക്കളുടെ വിസ നിരസിക്കൽ ഇന്ത്യയിൽ പുതുമയുള്ള ഒന്നല്ല, സാധാരണയായി സർക്കാരുകൾ ഇത്തരം തീരുമാനങ്ങളെ പരസ്യമായി വിശദീകരിക്കാറില്ല.

Comments are closed.