വാഷിംഗ്ടൺ : അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ 36 ദിവസം പിന്നിട്ട് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതായി മാറിയതോടെ രാജ്യത്തെ വ്യോമഗതാഗത മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ജീവനക്കാരുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു.
രാജ്യത്തെ തിരക്കേറിയ 40 പ്രധാന വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ 10% വെട്ടിക്കുറയ്ക്കാൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഉത്തരവിട്ടു. ഇന്ന് മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഈ തീരുമാനം രാജ്യവ്യാപകമായി ഏകദേശം 4,000 ഫ്ലൈറ്റുകളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ വിമാന യാത്രക്കാർ വലിയ തോതിലുള്ള കാലതാമസങ്ങൾക്കും സർവീസുകൾ റദ്ദാക്കലിനും സാക്ഷ്യം വഹിക്കേണ്ടിവരും.
ഷട്ട്ഡൗൺ കാരണം എയർ ട്രാഫിക് കൺട്രോളർമാർ ഉൾപ്പെടെ ഏകദേശം 13,000 ഫെഡറൽ ഏവിയേഷൻ ഉദ്യോഗസ്ഥരും 50,000 ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും ഒരു മാസത്തിലേറെയായി ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. ശമ്പളമില്ലാതെ നിർബന്ധിത ഓവർടൈം ചെയ്യേണ്ടി വരുന്നത് ATC-മാരിൽ കടുത്ത ക്ഷീണവും സമ്മർദ്ദവും ഉണ്ടാക്കുന്നു. ഇത് വിമാന സുരക്ഷയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് FAA യുടെ അടിയന്തര ഇടപെടൽ. രാജ്യത്തെ 30 തിരക്കേറിയ വിമാനത്താവളങ്ങളിൽ പകുതിയോളം എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് നേരിടുന്നുണ്ട്. ഇത് സാധാരണയായി 5% മാത്രം ഉണ്ടാകാറുള്ള വിമാന കാലതാമസങ്ങൾ ഇപ്പോൾ 46% ആയി ഉയരാൻ കാരണമായി. പ്രതിസന്ധി തുടരുകയാണെങ്കിൽ സുരക്ഷ ഉറപ്പാക്കാൻ ചില എയർസ്‌പേസുകൾ പൂർണ്ണമായി അടച്ചിടേണ്ടി വരുമെന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Comments are closed.