ഭുവനേശ്വർ: ഞാന്‍ യേശുവിനെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍, ആരാണ് അത് സംസാരിക്കുക? ഹൃദയത്തെ തകർക്കുന്ന ഈ ചോദ്യം ഒരു പൊലിസ് ഉദ്യോഗസ്ഥന്റെതാണ്. മിഷണറി ഗ്രഹാം സ്റ്റയിൻസിനെ ചുട്ടുകൊന്ന കേസിൽ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗറിന്റെ ചോദ്യം. അദ്ദേഹം ഇന്നൊരു സുവിശേഷ പ്രഭാഷകനാണ്.
ദാരാ സിങ്ങിനെ പിടികൂടാന്‍ ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ എന്ന ഈ പൊലിസ് ഓഫിസറുടെ ഓപ്പറേഷന്‍ സിനിമാക്കഥയെ വെല്ലുന്നതാണ്. ആ രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക് ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ് ദാരാ സിംഗിനെ ബലറാം സാഗര്‍ കീഴടക്കിയത്. തുടര്‍ന്ന് താഴെ കാത്തുനിന്ന തന്റെ സംഘത്തെ അറിയിക്കാന്‍ അദ്ദേഹം രണ്ട് ബ്ലാങ്ക് ഷോട്ടുകള്‍ ഉതിര്‍ത്തു.
ഭീകര കുറ്റവാളിയായ ദാര സിംഗിനെ കീഴടക്കി നിലത്ത് കിടത്തിയിരിക്കുന്ന രംഗമാണ് കുന്നിന്‍ മുകളില്‍ എത്തിയ പോലീസ് സേനാംഗങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഫാ. അജയ് കുമാര്‍ സിംഗുമായി നടത്തിയ അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നു വന്നതെന്ന് ബലറാം സാഗര്‍ പങ്കുവച്ചു. ജീവിതത്തില്‍ ഉണ്ടായ ചില തിരിച്ചടികളാണ് സാഗറിനെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്.
ദാരാ സിംഗിനെ അറസ്റ്റ് ചെയ്ത ശേഷം, അദ്ദേഹത്തെ മറ്റൊരു പോസ്റ്റിലേക്ക് മാറ്റി. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യക്ക് അടുക്കളയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. ഡോക്ടര്‍മാരെ മാറി മാറി ചികിത്സിച്ചിട്ടും ഭാര്യയുടെ അവസ്ഥയില്‍ ഒരു പുരോഗതിയും കണ്ടില്ല. ഈ സമയത്ത് ചില പാസ്റ്റര്‍മാര്‍ നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ അദ്ദേഹത്തിനും ഭാര്യക്കും വലിയ ആശ്വാസമേകി. ഭാര്യ പിന്നീട് മരിച്ചെങ്കിലും ഈ അനുഭവങ്ങള്‍ ക്രമേണ അദ്ദേഹത്തിന്റെ ആത്മീയ വീക്ഷണത്തെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങി.
യേശുവിന്റെ സാധാരണ അനുയായികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും യേശു രോഗികളെ സുഖപ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.
ക്രമേണ യേശുവിന്റെ വ്യക്തിപരമായ ദര്‍ശനങ്ങള്‍ സാഗറിന് ലഭിക്കാന്‍ തുടങ്ങി. ഇത് ക്രിസ്തു തന്നെ വിളിക്കുകയാണെന്ന ബോധ്യം അദ്ദേഹത്തില്‍ ഉറപ്പിച്ചു.
ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം ക്രൈസ്തവ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു സ്ത്രീയെയാണ് സാഗര്‍ വിവാഹം കഴിച്ചത്. ചില കുടുംബാംഗങ്ങളും പ്രഫഷണല്‍ മേഖലയിലുള്ളവരും അദ്ദേഹം പിന്തുടരുന്ന ക്രൈസ്തവ വിശ്വാസത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ത്തിയെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കി എടുത്തില്ല. ഈ വെല്ലുവിളികള്‍ക്കിടയിലുംതന്റെ സാക്ഷ്യം പങ്കുവെക്കേണ്ടത് തന്റെ കടമയാണെന്നാണ് സാഗര്‍ പറഞ്ഞത്.

Comments are closed.