ന്യൂയോർക് : ഒരുകോടി അറുപത് ലക്ഷത്തോളം സിറിയക്കാർ ജല-ഭക്ഷ്യ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റേഫാൻ ദൂജാറിച്. രാജ്യത്ത് സാധാരണജനം ആവശ്യത്തിന് ഭക്ഷണവും ശുദ്ധജലവും വാസസയോഗ്യമായ ഇടങ്ങളും മരുന്നുകളും ഇല്ലാത്തതുമൂലം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അടിയന്തിരമായ ഇടപെടൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനാല് വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾ കാരണം ഏതാണ്ട് ഒരുകോടി മുപ്പത് ലക്ഷം സിറിയക്കാർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരായിരുന്നെന്നും മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പിന്മാറ്റത്തോടെ കഴിഞ്ഞ ഡിസംബറിൽ ഏതാണ്ട് മൂന്നരലക്ഷത്തോളം സിറിയക്കാർ രാജ്യത്തേക്ക് തിരികെ എത്തിയെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി
