റിയാദ് : കിഴക്കൻ ജെറുസലേം കേന്ദ്രമാക്കി പലസ്തീൻ രാജ്യം രൂപീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്നലെ ശൂറാ കൗൺസിലിൽ വ്യക്തമാക്കി. ഇസ്രായേൽ കയ്യേറ്റ ഭൂമിയിൽ നിന്ന് പിൻമാറണമെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തേയും സൗദി സ്വാഗതം ചെയതു.
ഇസ്രായേൽ പലസ്തീനിൽ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രം എന്ന ഉപാധി രാജകുമാരൻ മുന്നോട്ട് വെച്ചത്. ഇതോടെ ഇസ്രായേലും ചർച്ചയിൽ നിന്ന് പിൻവാങ്ങി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് സൗദിക്ക് മേൽ ഇതു വരെ സമ്മർദ്ദമുണ്ടായിരുന്നു. ഈ ചർച്ചകൾ അവസാന ഘട്ടത്തിലെത്തുകയും ചെയ്തതാണ്. ഈ ചർച്ചയാണ് ഇപ്പോൾ പാതിവഴിയിൽ നിലെച്ചത്.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളെ രാജകുമാരൻ അഭിനന്ദിച്ചു. ബാക്കിയുള്ള രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീൻ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ സൗദി അതിനുള്ള ശ്രമം തുടരുമെന്നും രാജകുമാരൻ പറഞ്ഞു.
