മോസ്‌കോ : മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചെച്‌നിയയിൽ പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സന്ദർശനം നടത്തി. റഷ്യൻ അധീന പ്രവിശ്യയായ കുർസ്‌കിൽ യുക്രൈൻ സൈന്യം പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെയാണ് പുടിന്റെ അപ്രതീക്ഷിത സന്ദർശനം. ചെച്‌നിയൻ തലസ്ഥാനമായ ഗ്രോസ്‌നിയിലെത്തി മുസ്‍ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും നഗരത്തിലെ മുസ്‌ലിം പള്ളിയിലെത്തി ഖുർആൻ പ്രതി സമ്മാനമായി ഏറ്റുവാങ്ങിയതുമെല്ലാം വലിയ വാര്‍ത്തയായിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് പുടിൻ ഔദ്യോഗിക സന്ദർശനാർഥം ചെച്‌നിയയിലെത്തുന്നത്. ഗ്രോസ്‌നിയിലുള്ള സൈനിക പരിശീലന കേന്ദ്രമായ റഷ്യൻ സ്‌പെഷൽ ഫോഴ്‌സസ് യൂനിവേഴ്‌സിറ്റി സന്ദർശിക്കാനാണ് പുടിൻ എത്തിയതെന്നാണു വിവരം. ഇവിടെ പ്രത്യേകം പരിശീലനം ലഭിച്ച സൈനികരെ യുക്രൈനെതിരായ ആക്രമണത്തിന് അയയ്ക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് പുടിൻ എത്തിയത്.
