മ്യാന്മർ : മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് കത്തോലിക്കാ ദൈവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദൈവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ദൈവാലയവും ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ്. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദൈവാലയം.
മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിലാണ് ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടത്.സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു.
