ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി
മധ്യപ്രദേശ് : സംസ്ഥാനത്തെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം ക്രൈസ്തവ വിരോധികൾ ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി. ആക്രമണത്തിൽ നർമ്മദാപുരം ജില്ലയിലെ ഗോത്രവർഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെ ക്രിസ്ത്യൻ പ്രാർത്ഥനാലയത്തിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും കത്തി നശിച്ചു. ജില്ല ആസ്ഥാനത്ത് നിന്നു 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ കഴിഞ്ഞ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്. കൂടതെ ചുവരിൽ \’റാം\’ എന്ന് എഴുതിയതും നാട്ടുകാർ കണ്ടെത്തി.
ചുവരെഴുത്തില്‍ \’റാം\’ എന്നു എഴുതിയതിനാല്‍ അക്രമത്തിന് പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് അനുമാനിക്കുന്നു .ഓപ്പം വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിയ്ക്കിരയാക്കിയതില്‍ ഉള്‍പ്പെടുന്നു. ജനൽ വല അഴിച്ചാണ് അക്രമികള്‍ ആരാധനാലയത്തിലേക്ക് പ്രവേശിച്ചതെന്ന് നർമ്മദാപുരം പോലീസ് അറിയിച്ചരിക്കുന്നത്. സംഭവത്തില്‍ അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി വിശ്വാസി സമൂഹം സംഘടിക്കുകയാണ്.അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
