ജനീവ : ഇറാനിൽ ഡിസംബറിലെ ഒരാഴ്ചയിൽ മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 40 പേരെയെന്ന് ഐക്യരാഷ്ട്രസഭ. കഴിഞ്ഞവർഷം മാത്രം തൂക്കിലേറ്റിയത് 900-ൽ അധികം പേരെയാണെന്നും യുണൈറ്റ്ഡ് നേഷൻസ് റൈറ്റ്സ് അധ്യക്ഷൻ വോൾക്കർ ടൂർക്ക് പറഞ്ഞു.
ഓരോവർഷം കഴിയുന്തോറും ഇറാനിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നും ഇത് തങ്ങളെ സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്നും വോൾക്കർ വ്യക്തമാക്കി. കൊലപാതകം, ലഹരിമരുന്ന് കടത്തൽ, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ലഹരിമരുന്നുമായി ബന്ധപ്പെട്ടുള്ള വധശിക്ഷയാണ് കഴിഞ്ഞവർഷം രാജ്യത്ത് കൂടുതലായി നടപ്പാക്കിയത്.
