ന്യൂഡൽഹി: വിദേശത്ത് പഠിക്കാൻ പോകുന്നത് ഇന്ത്യയിലെ കുട്ടികൾക്കിടയിൽ കണ്ടെത്തിയ പുതിയ രോഗമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശോഷണത്തിനും ബുദ്ധിശോഷണത്തിനും കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
കേവലം എട്ടോ പത്തോ ജോലികൾ ലഭിക്കുന്നതിനായാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യയിലെ കുട്ടികൾ ശ്രമിക്കുന്നതെന്നും അതിനേക്കാളേറെ തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഇന്ത്യയിലുണ്ടെന്നും യുവാക്കൾ അതിനായി ശ്രമിക്കണമെന്നും ധൻകർ പറഞ്ഞു.
“നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് പുതിയൊരു രോഗം പിടിപെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ബോധവത്ക്കരണം നൽകണം. പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കാനാണ് കുട്ടികൾ പുറത്തേക്ക് പോകുന്നത്. എന്നാൽ അവർ പോകുന്ന രാജ്യത്തെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ഒരു വിലയിരുത്തലുമില്ല. വിദേശത്തേക്ക് പോകാനുള്ള അന്ധമായ ഓട്ടം മാത്രമാണ് നടക്കുന്നത് – ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലെ സിക്കാറിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി . ഈ വർഷം മാത്രം 13 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി രാജ്യം വിട്ടത്.
