ടെഹ്റാൻ: .ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെ തുടർന്ന് 2022ൽ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ റാപ്പർ തൂമജ് സലേഹി (33)യെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു.
പ്രക്ഷോഭകർ തൂമജ് സലേഹിയുടെ പാട്ടുകൾ സമരമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതോടെ ഗായകനെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് മാസം തടവിനാണ് ആദ്യം കോടതി ശിക്ഷിച്ചത്.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ ഗാനങ്ങളുടെ പേരിൽ നേരത്തെ തന്നെ നോട്ടപ്പുള്ളിയായിരുന്നു തൂമജ്. തന്റെ സൃഷ്ടികളുടെ പേരിൽ അടുത്തിടെ ഇറാൻ അറസ്റ്റ് ചെയ്ത് ഏറ്റവും പ്രമുഖരിലൊരാളാണ് ഇദ്ദേഹം. തൂമജിന്റെ ഏറ്റവും പ്രശസ്തമായ ദി മൌസ് ഹോൾ എന്ന ഗാനത്തിൽ ഇസ്ലാമിക് റിപബ്ലികുമായി ഒത്ത് പ്രവർത്തിക്കുന്നവരെല്ലാം തന്നെ അവരുടെ തെറ്റുകളിൽ നിന്ന് ഒളിഞ്ഞിരിക്കാനുള്ള ഇടം കണ്ടെത്തണമെന്നാണ് പറയുന്നത്. 2021ൽ ഗാനങ്ങളുടെ പേരിൽ അറസ്റ്റിലായി പുറത്തിറങ്ങിയെങ്കിലും വിപ്ലവ സ്വഭാവമുള്ള ഗാനങ്ങളെഴുതുന്നതിൽ നിന്ന് തൂമജ് പിന്തിരിഞ്ഞിരുന്നില്ല. ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനെതിരായ രൂക്ഷ വിമർശനമാണ് തൂമജ് തന്റെ ഗാനങ്ങളിലൂടെ നടത്തിയിരുന്നത്. തൂമജിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ പ്രതിഷേധം ഇറാനിൽ ശക്തമാകുകയാണ്