വത്തിക്കാൻ സിറ്റി : ഇന്നലത്തെ പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകൾക്കു മുൻപ് ഫ്രാൻസിസ് പാപ്പാ ജറുസലേമിലെ പാത്രിയർക്കീസ് കർദിനാൾ പിയർബത്തിസ്ത പിറ്റ്സബല്ലയെ ഫോണിൽ ബന്ധപ്പെട്ടു ഗാസയിലെ സ്ഥിതിഗതികൾ മനസിലാക്കി. ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കായുള്ള തന്റെ പ്രാർത്ഥനകൾ പാപ്പാ അറിയിച്ചു.ഇടവക വികാരിയായ ഗബ്രിയേൽ റോമനെല്ലിയുമായും,സഹ വികാരിയായ യൂസഫ് ആസാദുമായും, സിസ്റ്റേഴ്‌സുമായും അനുദിനം ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട് .യുദ്ധത്തിന്റെ തുടക്കം മുതൽ ജനതയ്‌ക്കൊപ്പം നിൽക്കുന്ന ഇവരെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.
യുദ്ധക്കെടുതിയാൽ വലയുന്ന ജനതയെപ്പറ്റി വ്യക്തിപരമായ കത്തുകളിലൂടെയും , ഫോൺ കോളുകൾ മുഖേനയും, നേരിട്ടും മനസിലാക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മാനുഷിക പരിഗണന ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതാണ് ഇന്നലെ നടത്തിയ ഫോൺ സംഭാഷണം.ഔദ്യോഗികത ഒട്ടുമില്ലാത്ത സംഭാഷണത്തിൽ പ്രധാനമായും ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലത്തിന്റെ സ്ഥിതികളെ പറ്റിയാണ് ചർച്ച ചെയ്തത്.
ധാരാളം അഭയാർത്ഥികൾക്ക് സഹായം നൽകുന്ന ഇടവകയിൽ, യുദ്ധത്തിന്റെ മൂർദ്ധന്യത ഉണ്ടാക്കുന്ന ക്ഷാമം, പരിശുദ്ധപിതാവ് ചോദിച്ചുമനസിലാക്കി. തണുപ്പുകാലം കഠിനമായ സാഹചര്യത്തിൽ ചൂടു നിലനിർത്തുന്നതിനാവശ്യമായ സാമഗ്രികളുടെ കുറവ് വിഷമകരമായ സാഹചര്യം ഉളവാക്കുന്നു. എല്ലാം നഷ്ടപെട്ട ആളുകൾക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒരുക്കുവാൻ, ഈ പരിമിതമായ സാഹചര്യങ്ങൾ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
