സെക്കന്ദരാബാദ്: ബ്രേക്കിന്റെ സമയത്ത് മൂന്ന് പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11 കാരന് ദാരുണാന്ത്യം. ഹൈദരബാദിലെ സ്വകാര്യ സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അവശനിലയിലായ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരേസമയത്ത് മൂന്നിൽ അധികം പൂരികളാണ് കുട്ടി കഴിക്കാൻ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ മികച്ച ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിരേൺ ജെയിൻ എന്ന 11കാരനാണ് മരിച്ചത്. സെക്കന്ദരാബാദിലെ അക്ഷര വാബ്ദേലി ഇന്റർനാഷണൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിരേൻ ജെയിൻ. പൂരികൾ ഒന്നിച്ച് കഴിച്ചതിന് പിന്നാലെ വിരേൻ ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു.
