കോവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കൊലപ്പെടുത്തി
കോവിഡ് വാക്‌സിൻ വികസിപ്പിച്ച റഷ്യൻ ശാസ്ത്രജ്ഞരിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്‌നിക് വികസിപ്പിച്ചെടത്ത സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 29 കാരനുമായുള്ള തർക്കത്തിനിടെ ബെൽറ്റ് ഉപയോഗിച്ച് ഇയാൾ ബോട്ടികോവിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബോട്ടിക്കോവിന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. 2021ൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 2020-ൽ സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളാണ് ബോട്ടിക്കോവ്.

Comments are closed.