ഹൂസ്റ്റൺ: മനുഷ്യാവകാശ പ്രവർത്തകനും അമേരിക്കൻ രാഷ്ട്രീയ തന്ത്രജ്ഞനുമായ സ്റ്റാൻലി ജോർജിന് ‘ഗ്ലോബൽ ഇന്ത്യൻ പൊളിറ്റിക്കൽ എക്സലൻസ്’ പുരസ്കാരം ലഭിച്ചു. അമേരിക്കൻ രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ ശക്തമായ ഇടപെടലുകൾക്കും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവർത്തന രംഗങ്ങളിലെ സംഭാവനകൾക്കുമാണ് പുരസ്‌കാരം. കുമ്പനാട് വകെപടിക്കൽ പരേതനായ പാസ്റ്റർ വി സി ജോർജിന്റെയും ഏലിയാമ്മ ജോർജിന്റെയും മകനാണ് സ്റ്റാൻലി ജോർജ്.
ഗ്ലോബൽ ഇന്ത്യൻ ‘കർമ്മ ശ്രേഷ്ഠ’ പുരസ്ക്‌കാരം നേടിയ മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല, ഹൂസ്റ്റൺ സിറ്റി കൗണ്ടി ജനപ്രതിനിധികൾ, ഇന്ത്യൻ പ്രവാസി സംഘടനാ നേതാക്കൾ തുടങ്ങിയവർ ഹൂസ്റ്റണിൽ നടന്ന ഇൻഡോ – അമേരിക്കൻ ഫെസ്റ്റിൽ പങ്കെടുത്തു. അമേരിക്കയിലെ ഇന്ത്യൻ ക്രിസ്ത്യൻ പൊതുസംഘടനയായ ഫിയക്കോണ അഡ്വക്കസി ഡയറക്ടറായും അന്തർദ്ദേശീയ സംഘടനയായ ‘എക്ലീസിയ യുണൈറ്റഡ് ഇന്റർനാഷണൽ’ വൈസ് ചെയർമാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്കും സ്റ്റാൻലി ജോർജ് നേതൃത്വം നല്‌കുന്നു. ബാലജനസഖ്യം, കെ.എസ്.യു, പി.വൈ.പി.എ സംഘടനകളിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സ്റ്റാൻലി ജോർജ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ‘കാംപെയിൻ സ്റ്റാറ്റർജി’ സംഘത്തിലും റിപ്പബ്ലിക്കൻ പാർട്ടി ദേശീയ ഉപദേശക സമിതിയിലുംപെട്ട ഏക ഇന്ത്യൻ വംശജനാണ്.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാൻ ജെയിംസ്
കൂടൽ, ജീമോൻ റാന്നി എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി.
