ഫിലിപ്പീൻസ് : ഫിലിപ്പീൻസ് ഉ ഉപരാഷ്ട്രപതി സാറാ ഡുറ്റെർട്ടെയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് വിചാരണ നടപടികളുമായി സെനറ്റ് അടിയന്തരമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ മതനേതാക്കളും ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളും രംഗത്ത്. അഴിമതിയും അധികാര ദുർവിനിയോഗവും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, നിയമവാഴ്ചയും സുതാര്യതയും ഉറപ്പാക്കാൻ ഈ വിചാരണ അത്യാവശ്യമാണെന്ന് അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടലുകൾ കൂടാതെ സത്യം പുറത്തുകൊണ്ടുവരാൻ ഈ പ്രക്രിയ അനിവാര്യമാണെന്ന് ‘ഇന്റർറിലീജിയസ് ലീഡേഴ്സ് കൗൺസിൽ ഫോർ നാഷണൽ ട്രാൻസ്ഫോർമേഷൻ’ വ്യക്തമാക്കി.
രഹസ്യ ഫണ്ടുകളുടെ ദുരുപയോഗം, കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനം, സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഭീഷണികൾ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഫിലിപ്പീൻസ് ജനപ്രതിനിധി സഭ നേരത്തെ തന്നെ ഡുറ്റെർട്ടെയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് പരാതികൾക്ക് അംഗീകാരം നൽകിയിരുന്നു. “ഉത്തരവാദിത്തം എന്നത് രാഷ്ട്രീയ പീഡനമല്ല, നീതി നടപ്പാക്കുന്നത് രാജ്യം അസ്ഥിരപ്പെടുത്തലുമല്ല” എന്ന് കൗൺസിൽ കൺവീനർ ബിഷപ്പ് കോളിൻ ബാഗാഫോറോ പ്രസ്താവിച്ചു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി നിഷേധിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഫിലിപ്പീൻസിലെ രാഷ്ട്രീയ-ഭരണഘടനാ തലങ്ങളിൽ ഈ വിഷയം വലിയ ചലനങ്ങളും ചർച്ചകളും സൃഷ്ടിക്കും.

Comments are closed.