നുയോർക്ക്: ചന്ദ്രനിൽ സൈനിക താവളം നിർമ്മിക്കാൻ ചൈന ആഗ്രഹിക്കുന്നുവെന്ന് നാസയുടെ മേധാവി ബിൽ നെൽസൺ. ചൈന ആദ്യം ചന്ദ്രനിൽ അടിത്തറ ഉണ്ടാക്കിയാൽ ആ ഭാഗങ്ങളിൽ ചൈന അവകാശവാദം പോലും ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് നിന്നും ലോക രാജ്യങ്ങളോട് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന എന്നാണ് റിപ്പോർട്ട് . ഇതിനായി വളരെ അപകടകരമായ പദ്ധതിയാണത്രേ ചൈന ഒരുക്കുന്നത്. ദക്ഷിണ ചൈനാ കടലിന്റെ കാര്യത്തിൽ ചൈന പുലർത്തുന്ന മനോഭാവം തന്നെയാകും ഇവിടെയും പുലർത്തുന്നത്.
ചന്ദ്രന്റെ ഉത്തരധ്രുവത്തിൽ ഇതുവരെ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ചന്ദ്രന്റെ യഥാർത്ഥ നിധി ദക്ഷിണധ്രുവത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണധ്രുവത്തിൽ ഹീലിയത്തിന്റെ ശേഖരം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ആണവോർജ്ജത്തിനായി ഉപയോഗിക്കാം. ഇതുകൂടാതെ, സ്കാൻഡിയം, യട്രിയം എന്നിവയുൾപ്പെടെയുള്ള അപൂർവ ലോഹങ്ങളും ചന്ദ്രനിലുണ്ട്. ഇന്ത്യയും ഇവിടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
“ഇതുവരെ ആരും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ആ ഭാഗത്തേക്ക് പോകാനാണ് ചൈന പദ്ധതിയിടുന്നത്. ചന്ദ്രന്റെ എല്ലാ സമയത്തും ഇരുട്ടിൽ കിടക്കുന്ന പ്രദേശമാണിത്. ചന്ദ്രന്റെ നിധികൾ സൂക്ഷിച്ചിരിക്കുന്ന പ്രദേശമാണിതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ, ചൈനയുടെ ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകാം” നാസ മേധാവി സൂചിപ്പിച്ചു.
