മദർ തെരേസ ആദ്യമായി സേവനമനുഷ്ഠിച്ച മോട്ടിജിൽ ചേരി ഭൂമി മിഷനറീസ് ഓഫ് ചാരിറ്റിക്ക് കൈമാറി
കൊല്‍ക്കത്ത: മദര്‍ തെരേസ പാവപ്പെട്ടവര്‍ക്കിടയിലുള്ള തന്റെ സേവനത്തിന് ആരംഭം കുറിച്ച മോട്ടിജിൽ ചേരി ഭൂമി, വിശുദ്ധ സ്ഥാപിച്ച സന്യാസിനി സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. ചേരിയില്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ഭൂമി ലഭിച്ച കാര്യം പ്രാദേശിക സ്കൂളില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ മേരി ജോസഫാണ് വാർത്ത അറിയിച്ചത്. ഭൂമിയുടെ വികസനവും നീതിയുക്തമായ വിനിയോഗവും സംബന്ധിച്ച 2001-ലെ വെസ്റ്റ് ബംഗാള്‍ തികാ (അക്വിസിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ടെനന്‍സി നിയമത്തിന് കീഴില്‍ കഴിഞ്ഞ മാസമായിരുന്നു ഭൂമി കൈമാറ്റം. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മദര്‍ തെരേസ ഇവിടെ വരികയും ലോകമെമ്പാടും അറിയപ്പെട്ട തന്റെ മഹത്തായ സേവനം തുടങ്ങുകയുമായിരിന്നുവെന്ന് മോത്തിജില്‍ ഭൂമി സിസ്റ്റേഴ്സിന് ലഭിക്കുന്നതിന് സഹായിച്ച പാര്‍ലമെന്റംഗമായ ഡെറക്ക് ഒ’ബിരെന്‍ സ്മരിച്ചു. ഒലിവ്, ബ്ലെയിസി, മോഹിനി, ഗാന്‍സാ എന്നീ നാല് സിസ്റ്റേഴ്സ് ചേര്‍ന്നാണ് നിര്‍മല്‍ ഹൃദയ് സ്കൂള്‍ നടത്തുന്നത്. വിദ്യാഭ്യാസത്തിന് പുറമേ സ്ത്രീകള്‍ക്ക് വേണ്ടി തയ്യല്‍പരിശീലനവുമുണ്ട്. കഴിഞ്ഞയാഴ്ച മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങളായ കന്യാസ്ത്രീകള്‍ മോട്ടിജിലിലെ നിര്‍മല്‍ ഹൃദയ് സ്കൂളില്‍വെച്ച് ഒരു ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു.