ടെക്സാസ് : ‘മതപരമായ തീവ്രവാദം’ ആരോപിച്ച് സ്വീഡിഷ് അധികൃതർ ക്രൈസ്തവ ദമ്പതികളുടെ പെൺകുട്ടികളെ മാതാപിതാക്കളിൽ നിന്ന് നിർബന്ധിതമായി മാറ്റിയതിനെതിരെ വാഷിംഗ്ടണിലെ സ്വീഡിഷ് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം.ഡാനിയൽ-ബിയാങ്ക സാംസൺ ദമ്പതികൾ തങ്ങളുടെ പെൺകുട്ടികളായ സാറ, തിയാന എന്നിവരെ തിരികെ ലഭിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷമായി നിയമപോരാട്ടത്തിലാണ്.
കുടുംബം ആഴ്ചയിൽ മൂന്ന് തവണ പള്ളിയിൽ പോകുന്നതും, ബൈബിൾ കഥകൾ വായിക്കുന്നതും, കുട്ടികൾക്ക് മേക്കപ്പും ടിവിയും വിലക്കിയതുമാണ് സ്വീഡിഷ് ശിശുക്ഷേമ അധികൃതർ ‘മതതീവ്രവാദ’ത്തിന്റെ തെളിവുകളായി കോടതിയിൽ ചൂണ്ടിക്കാണിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലും നടക്കാത്ത ക്രൂരതയാണ് സ്വീഡനിൽ നടക്കുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അമേരിക്കയിലെ റൊമാനിയൻ പെന്തക്കോസ്ത് ചർച്ചസ് യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
പെൺകുട്ടികൾ റൊമാനിയൻ പൗരന്മാരായതിനാൽ സ്വീഡൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്ന് റൊമാനിയൻ സെനറ്റ് പ്രമേയത്തിലൂടെ വ്യക്തമാക്കി. മാതാപിതാക്കളെ കാണാൻ അനുവദിക്കാതെ കുട്ടികളുടെ പേര് മാറ്റി നിർബന്ധിത ദത്തെടുക്കലിന് സ്വീഡൻ ശ്രമിക്കുന്നതായി പിതാവ് ആരോപിച്ചു. സ്വീഡിഷ് കോടതികളിൽ നീതി നിഷേധിക്കപ്പെട്ടതോടെയാണ് ക്രൈസ്തവ സമൂഹം അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നത്.

Comments are closed.