ടെൽ അവീവ്: സൈനിക സേവനത്തിൽനിന്ന് മതപഠന വിദ്യാർഥികൾക്കുള്ള ഇളവ് നിർത്തലാക്കാനുള്ള പദ്ധതിക്കെതിരെ തീവ്ര – ഓർത്തഡോക്സ് ജൂതന്മാർക്കിടയിൽ വലിയ പ്രതിഷേധം. നിർബന്ധിത സൈനിക സേവനം സംബന്ധിച്ച പുതിയ നിർദേശം നടപ്പാക്കിയാൽ ഇസ്രായേലിൽനിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് മുതിർന്ന ജൂത പുരോഹിതർ.
ഇസ്രായേലി ചീഫ് സെഫാർഡിക് റബ്ബി യിസ്ഹാക്ക് യോസഫ് സർക്കാറിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നു. സർക്കാർ ജനത്തെ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചാൽ എല്ലാവരും വിദേശത്തേക്ക് പോകുമെന്ന് യോസഫ് വ്യക്തമാക്കി. ‘ഞങ്ങൾ സ്വന്തമായി ടിക്കറ്റ് എടുക്കും. ഞങ്ങളെ സൈന്യത്തിലേക്ക് നിർബന്ധിക്കാനാകില്ല. സർക്കാറും ഇതിന് കൂട്ടുനിൽക്കുകയാണ്. മതപഠന സ്ഥാപനങ്ങൾ ഇല്ലെങ്കിൽ സൈന്യത്തിന് വിജയിക്കാനാകില്ലെന്ന് ഈ മതേതര ആളുകൾ മനസ്സിലാക്കണം’ -റബ്ബി യോസഫ് പറഞ്ഞു.
പ്രസ്താവന വലിയ കോളിളക്കാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യക്കിടയിലാണ് യോസഫിന്റെ പ്രസ്താവന. സൈന്യത്തിൽ ആൾക്ഷാമമുണ്ടെന്നും മതപഠനശാലകളിലെ വിദ്യാർഥികളെ നിർബന്ധിത സൈനിക സേവനത്തിന് സജ്ജമാക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിനിടെ നിരവധി ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നല്ലൊരു ശതമാനം പേർക്കും ഗുരുതര വൈകല്യങ്ങൾ ബാധിച്ചിട്ടുണ്ട്. കൂടാതെ മാനസിക പ്രശ്നങ്ങളും പല സൈനികരെയും അലട്ടുന്നുണ്ട്.
.
