യുഎസിന്റെ സുപ്രധാന രഹസ്യരേഖകൾ ചോർന്നു; രേഖകളിൽ അന്താരാഷ്ട്ര വിഷയങ്ങളും യുക്രെയ്ൻ യുദ്ധവും സംബന്ധിച്ച വിവരങ്ങളും
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകൾ ചോർന്നു. റഷ്യക്കെതിരായ ആക്രമണങ്ങൾക്ക് യുക്രെയ്നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ വിശദാംശങ്ങൾ അടങ്ങിയ രഹസ്യരേഖകളാണ് ചോർന്നിരിക്കുന്നത് .
യുഎസ് സൈനിക, രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് പുറത്തുവന്ന രേഖകളിൽ, യുക്രെയ്ൻ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാരഹസ്യങ്ങൾ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതിൽ പെടുന്നു. യുഎസിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിക്കുന്ന രേഖകളും ഇതിലുണ്ട്. ഫെബ്രുവരി 23-ലെ ഒരു രേഖയിൽ വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കാൻ പാടില്ലാത്തത് എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
ചോർന്ന വിവരങ്ങളിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നതായ് യു എസ് സൈനിക വിശകലന വിദഗ്ധർ ആരോപിച്ചിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളിലാണ് മാറ്റം വരുത്തിയെന്നാണ് ആരോപണം. രേഖകൾ ചോർന്നതിന് പിന്നിൽ റഷ്യയോ റഷ്യൻ അനുകൂല ഗ്രൂപ്പുകളോ ആകാനാണ് സാധ്യതയെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിസായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ വരുത്തിയ മാറ്റങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് യുഎസ് കരുതുന്നത്.
രഹസ്യരേഖകളിൽ \’ടോപ് സീക്രട്ട്\’ ലേബലുകൾ പതിച്ച ചിലത് റഷ്യൻ അനുകൂല വാർത്താചാനലുകളിൽ സംപ്രേക്ഷണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തോട് യുക്രെയ്ൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് വ്ലോദിമിർ സെലെൻസി ഉയർന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ട്വിറ്ററിലും ടെലഗ്രാമിലുമാണ് രേഖകൾ പ്രത്യക്ഷപ്പെട്ടതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം പ്രതിരോധ വകുപ്പ് പരിശോധിച്ചുവരികയാണെന്ന് പെന്റഗൺ അറിയിച്ചു.
Thank you very much for sharing, I learned a lot from your article. Very cool. Thanks. nimabi