കൊച്ചി: മണിപ്പൂരില്‍ കലാപങ്ങള്‍ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. മണിപ്പൂര്‍ ജനതയോട് ഐക്യദാര്‍ഢ്യമറിയിച്ച് കെ.സി.ബി.സി.യുടെ ആഭിമുഖ്യത്തില്‍ കലൂരില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണെന്നും നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്പങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ത്തുന്നതാണെന്നും ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വത്തിനു ഭീഷണിയാവുന്ന ഒരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്രിയാത്മകവും ഉചിതവുമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സീറോ മലബാര്‍ സഭ പി.ആര്‍.ഒ. റവ.ഡോ.ആന്റണി വടക്കേക്കര, കെ.എല്‍.സി.എ. പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ്, ഫ്രാന്‍സിസ് മൂലന്‍, ഫാ ടോണി കോഴിമണ്ണില്‍, ബിജു ജോസി, ബെന്നി ആന്റണി, ലിബിന്‍ മുരിങ്ങത്ത്, സി.ജെ. പോള്‍, ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.