വത്തിക്കാൻ : വിശ്വാസികളിലുള്ള പരിശുദ്ധാത്മാവിൻ്റെ വിത്തുകൾ തിരിച്ചറിയാനും സുവിശേഷപ്രഘോഷണത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സാമൂഹികമായ വിവേചനാധികാരം ഉപയോഗിക്കാനും വൈദികരും മെത്രാന്മാരുമായുള്ള കൂട്ടായ്മ വളർത്താനും ഇടവകവൈദികരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സിനഡുമായി ബന്ധപ്പെട്ടുനടന്ന ഇടവകവൈദികരുടെ സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറോളം വൈദികർക്കായി അയച്ച കത്തിൽ, ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർക്ക് പാപ്പ നന്ദി പറഞ്ഞു. വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി, സുവിശേഷവത്കരണത്തിനായും പൗരസ്ത്യ സഭകൾക്കായുമുള്ള ഡിക്കാസ്റ്ററികളുമായി യോജിച്ച് ഏപ്രിൽ 29 മുതൽ മെയ് രണ്ടു വരെ നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്കാണ് പാപ്പ ഒരു കത്തിലൂടെ അഭിനന്ദനം അറിയിച്ചത്.
ഒരു സിനഡൽ സഭ വളർത്തിയെടുക്കുന്നതിൽ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർക്കുള്ള ഉത്തരവാദിത്വവും സാധ്യതകളും എടുത്തുപറഞ്ഞ പാപ്പ, സുവിശേഷപ്രഘോഷണത്തിൽ അത്മായരുൾപ്പെടെ എല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തെ പ്രത്യേകമായി പരാമർശിച്ചു. സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് സഭയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തെക്കുറിച്ചെഴുതിയ പാപ്പ, ആത്മാവ് ഓരോ വ്യക്തികളിലും നിക്ഷേപിക്കുന്ന വിത്തുകൾ തിരിച്ചറിയാൻ പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം വൈദികരെ ഓർമിപ്പിച്ചു കൂട്ടായ സുവിശേഷപ്രഘോഷണത്തിന് ഇത് ഏറെ സഹായിക്കുമെന്നും പാപ്പ വിശദീകരിച്ചു.
