പാക്കിസ്ഥാൻ : പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചു. പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിച്ചു എന്നാരോപിച്ച് മതനിന്ദ നിയമത്തിലെ സെക്ഷൻ 295-സി പ്രകാരമാണ് ഷഗുഫ്ത കിരൺ എന്ന സ്ത്രീയെ വധശിക്ഷക്ക് വിധിച്ചത്.
അഡീഷണൽ സെഷൻ ജഡ്‌ജി ഇസ്‌ലാമാബാദ് മുഹമ്മദ് അഫ്‌സൽ മജോക മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം ഷഗുഫ്തക്ക് 300,000 രൂപ പിഴയും വിധിച്ചതായി അറ്റോർണി റാണ അബ്ദുൾ ഹമീദ് പറഞ്ഞു. 2020 സെപ്റ്റംബറിൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മതനിന്ദയുടെ ഉള്ളടക്കം പങ്കിട്ടുവെന്നാരോപിച്ച് 2021 ജൂലൈ 29-ന് ഇസ്ലാമാബാദിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഷഗുഫ്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റെയ്‌ഡിനിടെ അവരുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. “ഇസ്ലാമിന്റെ പ്രവാചകനെ അനാദരിക്കുന്ന ഉള്ളടക്കം പങ്കിട്ടുവെന്ന് ആരോപിച്ച് ഷിറാസ് അഹമ്മദ് ഫാറൂഖി എന്ന മുസ്ലീമാണ് കിരണിനെതിരെ പരാതി നൽകിയത്. അത് താൻ എഴുതിയതല്ലെന്നും വായിക്കാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തതാണെന്നും ഷഗുഫ്ത വാദിച്ചു,” ഹമീദ് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പറയുന്നു.
