പാലാ: ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുവതലമുറ വീടുകളും ഭൂമിയും ഉപേക്ഷിച്ച് വിദേശത്തേക്കു പോയാൽ വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ ജോർജ് കുര്യൻ. പാലായിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സമുദായ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കു കുയായിരുന്നു അദ്ദേഹം.
‘നമ്മുടെ യുവതലമുറ വിദേശത്തേക്കു പോവുന്നു. നമ്മുടെ വീടുകളും ഭൂമിയും അന്യാധീനപ്പെടുന്നു. അത് സംരക്ഷിക്കാനുള്ള ചിന്ത സഭയുടെ നേതൃത്വത്തിനുണ്ടാവണം. അല്ലെങ്കിൽ അനഭിമതമായ അധിനിവേശം ഉണ്ടാവും. പോകുന്നവർ അവരുടെ ഭൂമി ഒന്നുകിൽ സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ കൊടുക്കുക. അല്ലെങ്കിൽ പാവപ്പെട്ടവർക്ക് കൊടുക്കുക. അതുമല്ലെങ്കിൽ അതേറ്റെടുക്കാനുള്ള സംവിധാനം സഭയുണ്ടാക്കുക. ഇല്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവും. ആ ഭൂമിയെങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുക., ആൾപെരുമാറ്റം ഇല്ലാതെവന്നാൽ അവിടെ കുരങ്ങന്മാർ വരും. അത് വലിയ ശല്യമായി മാറും. വലിയ വന്യജീവികളൊക്കെ നാട്ടിലേക്ക് വരുന്നതിന്റെ കാരണം അതുതന്നെയാണ്. അതിനാൽ തീർച്ചയായും അതേക്കുറിച്ച് ചിന്തിക്കണം’- ജോർജ് കുര്യൻ വിശദമാക്കി.
