വത്തിക്കാൻ : സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവരുടെ പേരുവിവരം ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ മലയാളി മെത്രാന്‍മാര്‍ ഉള്‍പ്പെടെ പത്തുപേരാണ് ഇന്ത്യയിൽ നിന്നുള്ളത്.
കർദ്ദിനാളുമാരുടെ ഉപദേശകസമിതി അംഗമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആർഐ വനിതാവിഭാഗം അധ്യക്ഷയും അപ്പസ്തോലിക് കാർമൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറലുമായ സിസ്റ്റർ മരിയ നിർമലീനി എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള മറ്റു രണ്ടുപേർ. അതേസമയം ആദ്യമായി, അൽമായർ സിനഡിൽ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
സീറോമലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, സീറോമലങ്കര സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻ സഭയിൽനിന്ന് കർദ്ദിനാൾ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കർദ്ദിനാൾ അന്തോണി പുള, ആർച്ച് ബിഷപ്പ് ഡോ.ജോർജ് അന്തോണി സാമി, ബിഷപ്പ് ഡോ.അലക്സ് വടക്കുംതല എന്നിവർ പങ്കെടുക്കും.

Comments are closed.