ഛത്തീസ്ഗഡ് : ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ സ്വകാര്യ ഭവനത്തിൽ നടന്നിരുന്ന ക്രൈസ്തവ പ്രാർത്ഥനാ യോഗത്തിന് നേരെ ബജ്റംഗ് ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് പോലീസുമായി എത്തിയ സംഘം പ്രാർത്ഥന തടസ്സപ്പെടുത്തുകയും മൂന്ന് ക്രിസ്ത്യൻ വനിതകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വനിതകളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് സ്റ്റേഷനിൽ വിവരമറിയാനെത്തിയ ക്രൈസ്തവ സമൂഹാംഗങ്ങൾക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയും അനാവശ്യ പെരുമാറ്റവുമുണ്ടായതായി ആരോപണമുണ്ട്. സഹായിക്കാനെത്തിയവരുടെ ചിത്രങ്ങൾ പോലീസ് നിർബന്ധപൂർവ്വം പകർത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തുകൊണ്ട് വർഗ്ഗീയ സംഘടനകൾ സാധാരണ പ്രാർത്ഥനാ യോഗങ്ങളെപ്പോലും ലക്ഷ്യം വെക്കുകയാണെന്ന് പ്രാദേശിക ക്രൈസ്തവ നേതാക്കൾ ആരോപിച്ചു. നിയമം ആയുധമാക്കി ഇത്തരം സംഘടനകൾ വീടുകളിൽ അതിക്രമിച്ച് കയറി ഭീതി പടർത്തുകയാണെന്നും അവർ വ്യക്തമാക്കി.

Comments are closed.